കെ.ജെ. യേശുദാസ്

പ്രധാനമായും മലയാള ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന, ഇന്ത്യയിലെ ഒരു ചലച്ചിത്ര പിന്നണി ഗായകനാണ് കെ.ജെ. യേശുദാസ്‌ എന്ന കട്ടാശേരി ജോസഫ് യേശുദാസ് (ജനനം.ജനുവരി 10, 1940, ഫോർട്ട് കൊച്ചി, കേരളം). അര നൂറ്റാണ്ടിലേറെ സംഗീത രംഗത്ത്‌ സജീവമായ യേശുദാസ് അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും പാടിയിട്ടുണ്ട്‌. ചലച്ചിത്ര സംഗീത ലോകത്തു മാത്രമല്ല, കർണ്ണാടക സംഗീത രംഗത്തും ഈ ഗായകൻ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്‌. ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഒരു മതത്തോടും സ്ഥായിയായ അനുഭാവം പുലർത്താത്ത[അവലംബം ആവശ്യമാണ്] അദ്ദേഹത്തെ ചിലവേളകളിൽ ആരാധകർ ദാർശനികനായിപ്പോലും[അവലംബം ആവശ്യമാണ്] കാണുന്നു. ജനപ്രിയ ഗാനങ്ങളാണ്‌ ഏറ്റവുമധികം ആലപിച്ചിട്ടുള്ളതെങ്കിലും യേശുദാസ്‌ ശുദ്ധസംഗീതത്തെ അങ്ങേയറ്റം വിലമതിക്കുകയും അതിന്റെ ഉദാത്ത മേഖലകളെ സ്പർശിക്കുവാൻ പരിശ്രമിക്കുകയും ചെയ്യുന്നയാളാണ്‌.

മികച്ച പിന്നണി ഗായകനുളള ദേശീയ പുരസ്കാരം ഏറ്റവും കൂടുതൽ തവണ (8) നേടിയ ഇദ്ദേഹം കേരള, തമിഴ് നാട്, ആന്ധ്ര, കർണ്ണാടക, ബംഗാൾ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്ള അവാർഡുകൾ നേടിയിട്ടുണ്ട്



1940 ജനുവരി 10-ന് ഫോർട്ട് കൊച്ചിയിലെ ഒരു റോമൻ കത്തോലിക്കാ (ലത്തീൻ റീത്ത്) കുടുംബത്തിൽ അക്കാലത്തെ പ്രസിദ്ധ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിൻ ജോസഫിന്റെ മകനായാണ്‌ യേശുദാസ്‌ ജനിച്ചത്‌. അഗസ്റ്റിൻ ജോസഫ്-എലിസബത്ത് ദമ്പതികളുടെ ഏഴ് മക്കളിൽ രണ്ടാമനും ആണ്മക്കളിൽ മൂത്തവനുമായിരുന്നു യേശുദാസ്. പുഷ്പ എന്ന ജ്യേഷ്ഠത്തിയും ആന്റപ്പൻ, ബാബു, മണി, ജസ്റ്റിൻ എന്നീ അനുജന്മാരും ജയമ്മ എന്ന അനുജത്തിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഇവരിൽ പുഷ്പയും ബാബുവും ബാല്യകാലത്തിലേ പനി വന്ന് മരിച്ചുപോയി. ശാസ്ത്രീയ സംഗീതത്തോട്‌ അതും കർണ്ണാടക സംഗീതത്തോട്‌ വലിയ മമത പുലർത്താത്ത ഒരു സമുദായത്തിൽ ശുദ്ധസംഗീതത്തിലേക്ക്‌ യേശുദാസിനെ കൈപിടിച്ചു നടത്തിയത്‌ അച്ഛൻ തന്നെയായിരുന്നു. കലയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അഗസ്റ്റിൻ ജോസഫ്‌ വളരെ കഷ്ടപ്പെട്ടാണ്‌ കുടുംബം പുലർത്തിയിരുന്നത്‌. ബാല്യകാലത്ത്‌ താൻ അനുഭവിച്ച ദുരിതങ്ങളെ പറ്റി യേശുദാസ്‌ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്‌. ഈ കഷ്ടപ്പാടുകൾക്കിടയിലും മകനിലെ സംഗീത വാസനയെ പരിപോഷിപ്പിക്കാൻ അധ്വാനിക്കുകയായിരുന്നു അഗസ്റ്റിൻ ജോസഫ്.

അച്ഛൻ പാടിത്തന്ന പാഠങ്ങൾ മനസ്സിൽ ധ്യാനിച്ച യേശുദാസ്‌ 1949-ൽ ഒമ്പതാം വയസ്സിൽ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. അതോടെ നാട്ടുകാർ ദാസപ്പൻ എന്ന ഓമനപ്പേരിൽ ആ ബാലനെ ലാളിച്ചു തുടങ്ങി. തിരുവനന്തപുരത്തെ മ്യൂസിക്‌ അക്കാദമി, തൃപ്പൂണിത്തുറ ആർ. എൽ. വി സംഗീത കോളജ്‌ എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സംഗീത വിദ്യാഭ്യാസം. പഠനകാലത്ത്‌ ആദ്യത്തെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ലളിതഗാനാലാപനത്തിന്‌ ഒന്നാം സ്ഥാനം നേടിയിരുന്നു. അത്തവണ മൃദംഗവായനയിൽ ഒന്നാം സ്ഥാനത്തെത്തിയ ആളാണ് പിൽക്കാലത്ത് പ്രശസ്ത പിന്നണി ഗായകനായ പി. ജയചന്ദ്രൻ. ഗാനഭൂഷണം പാസായ ശേഷം ആകാശവാണി നടത്തിയ ശബ്ദ പരിശോധനയിൽ പങ്കെടുത്ത യേശുദാസ്‌ അവിടെ പരാജയപ്പെട്ട ചരിത്രവുമുണ്ട്‌. സംഗീതം നിരന്തര സാധനയാക്കാനുറച്ച ഈ ഗായകൻ കർണ്ണാടക സംഗീതത്തിലെ മുടിചൂടാ മന്നനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. 1974-ൽ ചെമ്പൈയുടെ മരണം വരെ ഇതു തുടർന്നു പോന്നു.

1945 ജൂണിൽ ഫോർട്ട് കൊച്ചിയിലെ സെന്റ് ജോൺ ഡി ബ്രിട്ടോ സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർന്നുകൊണ്ടാണ് യേശുദാസ് വിദ്യാഭ്യാസം ആരംഭിച്ചത്. സ്കൂൾ പാഠപുസ്തകത്തിലെ കവിതകൾ ആലപിച്ചും മറ്റും വളരെ പെട്ടെന്നുതന്നെ അദ്ദേഹം കൂട്ടുകാർക്കിടയിൽ പേരെടുത്തു. എന്നാൽ, അധികമായ വികൃതിയെത്തുടർന്ന് അദ്ദേഹത്തെ ബ്രിട്ടോ സ്കൂളിൽ നിന്ന് പുറത്താക്കി. തുടർന്ന്, പള്ളുരുത്തി സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ ചേർന്ന അദ്ദേഹം തുടർന്നുള്ള സ്കൂൾ വിദ്യാഭ്യാസം മുഴുവൻ അവിടെയാണ് നടത്തിയത്. 1958 മാർച്ചിൽ ആദ്യ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കിട്ടിയ ഗ്രേസ് മാർക്കിന്റെ ബലത്തിൽ അദ്ദേഹം എസ്.എസ്.എൽ.സി. പാസായി.

Comments